Powered by Blogger.

കേരള വികസം അട്ടിമറിച്ചശേഷം ആന്റണി പൊങ്ങച്ചം പറയുന്നു-വി.എസ്.

Sunday, 3 April 2011

തിരുവനന്തപുരം: കേരളത്തിന്റെ പല വന്‍കിട പദ്ധതികളെയും അട്ടിമറിച്ചശേഷമാണ്, കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്‌നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പൊങ്ങച്ചം പറയുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പ്രത്യേക സാമ്പത്തികമേഖലാ പദവി നല്‍കാതിരിക്കാന്‍ ന്യായീകരണങ്ങള്‍ കണ്ടുപിടിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വിഴിഞ്ഞം പദ്ധതി വൈകിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനും എ.കെ. ആന്റണിക്ക് കഴിയില്ല. തൂത്തുക്കുടി, കൊളച്ചല്‍ എന്നീ തുറമുഖങ്ങളുമായുള്ള സാമീപ്യം കാരണമായി പറഞ്ഞ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സ്മാര്‍ട്ട്‌സിറ്റിയില്‍ എന്നപോലെ ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങളെ മറികടന്ന് പോകാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനുണ്ട്. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റ് അടിസ്ഥാനസൗകര്യവികസനത്തിനുമായി 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നതിന് എസ്.ബി.ടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചുകഴിഞ്ഞു.

ആന്റണിയുടെ മണ്ഡലമായ ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റുമായി ചേര്‍ന്ന് വാഗണ്‍ നിര്‍മാണശാല ആരംഭിക്കാന്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി ലാലുപ്രസാദ്‌യാദവ് കേരളവുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതോടെ യു.പി.എ. സര്‍ക്കാര്‍ ഈ പദ്ധതിയും അട്ടിമറിച്ചു. ഇതേക്കുറിച്ച് എ.കെ.ആന്റണിക്ക് എന്തു പറയാനുണ്ടെന്ന് വിശദീകരിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപവത്കരിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് പാലക്കാട് കോച്ച്ഫാക്ടറി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അതിനാവശ്യമായ മുഴുവന്‍ സ്ഥലവും സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി. എന്നാല്‍ ഇത്തവണത്തെ റെയില്‍വേ ബജറ്റിലും ആ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ച് മൗനം പാലിച്ചിരിക്കുകയാണ്.

കൊച്ചി മെട്രോ പദ്ധതി കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കുന്നതിന് ആസൂത്രണ കമ്മീഷനും കേന്ദ്ര ധനമന്ത്രാലയവും ഇപ്പോഴും തടസ്സം നില്‍ക്കുകയാണ്. ഒരു ഐ.ഐ.ടി. സ്ഥാപിക്കണമെന്ന ആവശ്യവും അട്ടിമറിക്കപ്പെട്ട സാഹചര്യം ആന്റണി വിശദീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

0 comments:

Related Posts Plugin for WordPress, Blogger...

About This Blog

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP